ബെംഗളൂരു: രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം ഓൺലൈൻ വഴി മലയാളിയില്‍ നിന്ന് 4,59,676 രൂപ തട്ടിയെടുത്തു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ അബ്ദുൾ സലാം ആണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ സൗത്ത് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ നിർമാണത്തിലിരുന്ന തന്റെ വീടിനായി പ്രീമിയം നിലവാരമുള്ള മാർബിൾ വാങ്ങാനായി അബ്ദുൾ സലാം ആറുമാസം മുമ്പ് ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി രാജസ്ഥാനിലെ അജ്മീറിന് സമീപമുള്ള കിഷൻഗഡിൽ പ്രവർത്തിക്കുന്ന ശ്രീനാഥ് മാർബിൾസ് ആൻഡ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തെ സമീപിച്ചിരുന്നു. ചതുരശ്ര അടിക്ക് ഏകദേശം അയ്യായിരം രൂപ വിലവരുന്ന മാർബിൾ അന്വേഷിച്ചിരുന്ന അദ്ദേഹം കമ്പനി നേരിട്ട് സന്ദർശിക്കാതെ ഓണ്‍ലൈനില്‍ ഫോട്ടോകളും വീഡിയോയും കണ്ടുമാണ് മാർബിൾ തിരഞ്ഞെടുത്തത്. ഉടമകളില്‍ ഒരാളെന്ന് പറഞ്ഞു പരിചയപ്പെടുത്തിയ അഞ്ജലിയെന്ന ആളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മാര്‍ബിളിന്റെ തുക സംബന്ധിച്ച് തീരുമാനമാക്കി.അബ്ദുൾ സലാമിന്റെ വിശ്വാസം വർധിപ്പിക്കുന്നതിനായി കമ്പനിയുടെ ഉടമയാണെന്ന് പരിചയപ്പെടുത്തിയ മനോഹർ എന്ന മറ്റൊരാളെയും അഞ്ജലി ബന്ധപ്പെടുത്തി. ഓർഡർ ഉടൻ അയച്ചുതരാമെന്ന് മനോഹർ ഉറപ്പ് നൽകിയതായും പരാതിയിൽ പറയുന്നു.
തുടർന്ന് അയ്യായിരം ചതുരശ്ര അടി മാർബിൾ ലോഡ് ചെയ്തതായി കാണിക്കുന്ന ചിത്രങ്ങളും രേഖകളും പ്രതികൾ അയച്ചുനൽകി. ചരക്ക് യഥാർത്ഥത്തിൽ അയച്ചുവെന്ന വിശ്വാസത്തിൽ അബ്ദുൾ സലാം ഗ്രാനൈറ്റും മാർബിളും വാങ്ങുന്നതിനായി പ്രതികൾ നൽകിയ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിവിധ ഘട്ടങ്ങളിലായി 4,59,676 രൂപ കൈമാറി. എന്നാൽ പണം ലഭിച്ചതിന് ശേഷം മാർബിൾ എത്തിച്ചുനൽകിയില്ല. അഞ്ജലിയെയും മനോഹറിനെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെയാണ് താൻ തട്ടിപ്പിനിരയായതായി മനസ്സിലാക്കിയ അബ്ദുൾ സലാം സൗത്ത് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിവരസാങ്കേതിക നിയമവും ഇന്ത്യൻ ന്യായ സംഹിതയിലെ വഞ്ചനാ വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താനും അവയിലെ പണം മരവിപ്പിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഓൺലൈൻ വഴി പരിചയപ്പെടുന്ന സ്ഥാപനങ്ങളുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ വിശ്വാസ്യത നേരിട്ട് ഉറപ്പാക്കണമെന്നും മുൻകൂർ പണം കൈമാറുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
SUMMARY: Fraud by pretending to be marble traders from Rajasthan; Malayali loses over Rs. 4.5 lakh
















