ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയും ചിക്കബെല്ലാപുര സ്വദേശിയുമായ രക്ഷൺ (19) ആണു മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പഠനവുമായി ബന്ധപ്പെട്ട സമ്മർദമാണു ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് നിഗമനം. രക്ഷണിന്റെ പിതാവിന്റെ പരാതിയിൽ സദാശിവനഗർ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദ്യാർഥിയുടെ മുറിയിൽ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറയുന്നു. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ കുറിപ്പിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഐഐഎസ്‌സി ദുഃഖം രേഖപ്പെടുത്തി. വിദ്യാർഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിന് സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും വിദ്യാര്‍ഥിയുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായി ഐഐഎസ്‌സി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
SUMMARY: B.Tech student found dead in hostel room at IISc
















