കണ്ണൂർ: ഒളിവിൽ പോകാനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിൽ. അർജുന്റെ ഭാര്യയുടെ പേരിലുള്ള വാഹനം കണ്ണൂർ പനങ്കാവിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നിയമപാലകരെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞുവരുന്ന അർജുൻ ആയങ്കിയെ പിടിക്കാനുള്ള സ്പെഷൽ ഓപറേഷനിടെയാണ് കാർ കണ്ടെത്തിയത്.
പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽക്കഴിയുന്ന ആയങ്കിയ്ക്കുവേണ്ടി സംസ്ഥാന വ്യാപക തിരച്ചിലാണ് നടത്തുന്നത്. അയൽസംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടാകാമെന്ന കണക്കുകൂട്ടലിൽ തിരച്ചിൽ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ആയങ്കി ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അഞ്ചാം തീയതി രാവിലെ 11.08ന് എടപ്പാളിലെ ആയുര്‍ഗ്രീന്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ അര്‍ജുന്‍ ആയങ്കി 11.55ഓടെയാണ് അവിടെ നിന്ന് മടങ്ങിയത്. അര്‍ജുനൊപ്പം ഉണ്ടായിരുന്ന നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നതിനിടയിലും അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സജീവമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും പോലീസിനെ വെല്ലുവിളിക്കുകയും ചെയ്ത ഇയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അര്‍ജുനുമായി അടുപ്പമുള്ള 21 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയാണ്.
SUMMARY: Arjun Ayanki’s car used for absconding taken into custody
















