കൊച്ചി: കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18-നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽനിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച്.ഡിയും നേടി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. പരമേശ്വരൻ്റെ നാലാം ലോക സിദ്ധാന്തം കേരളത്തിലെ ഇടതുപക്ഷത്തിനിടയിൽ ചർച്ചകൾ വഴിവച്ചിരുന്നു. തുടർന്ന് 2004-ൽ അദ്ദേഹത്തെ സിപിഐഎം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ് നാലാംലോക സിദ്ധാന്തം എന്ന് വിലയിരുത്തിയാണ് സിപിഎം എം.പി. പരമേശ്വരനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ എം പി പരമേശ്വരൻ നിർണ്ണായക പങ്കുവഹിച്ചു. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച് വരുന്ന സമയത്ത് ജോലി രാജിവെച്ച് 1975ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തനങ്ങളില്‍ സജീവമായി. ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഘടനയെന്ന നിലയിൽ തുടക്കത്തില്‍ പ്രവർത്തിച്ചിരുന്ന ശാസ്ത്ര സാഹിത്യപരിഷത്തിനെ സാമൂഹ്യ ഇടപെടലിലൂടെ ശാസ്ത്രീയ ചിന്ത സമൂഹത്തില്‍ പ്രചരിപ്പിക്കാനുമുള്ള വേദിയാക്കി മാറ്റുന്നതില്‍ എം പി പരമേശ്വരന്‍ നിര്‍വഹിച്ച പങ്ക് വലുതാണ്.
‘ഉലയാത്ത സ്വപ്നങ്ങൾ’ എന്ന പേരിലുള്ള ആത്മകഥ അടക്കം മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ശാസ്ത്ര, വൈജ്ഞാനിക, സാഹിത്യ മേഖലകളിൽ ഒട്ടേറെ പുരസ്കാരങ്ങളും എം.പി പരമേശ്വരന് ലഭിച്ചിട്ടുണ്ട്.
updating….
SUMMARY: Communist ideologue M.P. Parameswaran passes away
















