ന്യൂഡൽഹി: സൊമാലിയ, യെമൻ തീരങ്ങളില്‍ രണ്ട് വാണിജ്യക്കപ്പലുകള്‍ കടല്‍ക്കൊള്ളക്കാർ റാഞ്ചിയതോടെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ വീണ്ടും ആശങ്കയില്‍. രണ്ട് കപ്പലുകളിലായി 22 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്. സൊമാലിയൻ തീരത്ത് റാഞ്ചിയ കാമറൂണ്‍ പതാകയുള്ള എംവി ലുതുഫ്എന്ന ചരക്കുകപ്പലില്‍ ആറ് ഇന്ത്യക്കാരാണ് ഉള്ളത്.
തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും വാർത്താവിനിമയ-ഉപഗ്രഹ സംവിധാനങ്ങളുമായി മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് കപ്പല്‍ കഴിഞ്ഞ തിങ്കളാഴ്ച പൻഡ്‌ലാൻഡ് തീരത്തിന് സമീപത്തുനിന്ന് റാഞ്ചിയത്. പൻഡ്‌ലാൻഡിലെ ഐല്‍ ജില്ലയില്‍നിന്ന് ഏകദേശം മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. പോളാർ മൂവ്‌മെന്റ് ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലില്‍ ആകെ 10 ജീവനക്കാരാണുള്ളത്.
ആറ് ഇന്ത്യക്കാർക്ക് പുറമെ ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരും കപ്പലിലുണ്ട്. ഏപ്രില്‍ 26ന് എംവി സ്വാഡ് എന്ന കപ്പല്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ എട്ട് കടല്‍ക്കൊള്ളക്കാരാണ് എംവി ലുതുഫ് റാഞ്ചിയതെന്നാണ് വിവരം. കപ്പല്‍ നിലവില്‍ പൻഡ്‌ലാൻഡിലെ ഡാൻഗോരോയോ ജില്ലയിലെ ഗാർമാലിനു സമീപമുള്ള തീരത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ട്.
SUMMARY: Somali pirates hijack cargo ship; six Indians among the hostages
















