ബെംഗളൂരു: ഉടുപ്പിയിലെ മുദരംഗാടി വ്യവസായി ഡേവിഡ് ഡിസൂസ വധക്കേസിലെ പ്രധാന പ്രതിയായ അനൂജ് പാട്ടീലിനെ പോലീസ് വെടിവെച്ച് പിടികൂടി. തിങ്കളാഴ്ച രാവിലെ ഹെബ്രി പോലീസ് പരിധിയിൽ പ്രതിയെ കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
പോലീസ് പറയുന്നതനുസരിച്ച്, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനൂജ് പാട്ടീൽ പോലീസുകാരെ ആക്രമിക്കുകയും കോളൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ വിനയ്‌യുടെ സർവീസ് തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് തോക്കുപയോഗിച്ച് പോലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചതോടെയാണ് കുന്ദാപുര എസ്.ഐ നഞ്ജ നായക് ആത്മരക്ഷയ്ക്കായി വെടിവെച്ചത്. പ്രതിയുടെ കാലിലാണ് വെടിയേറ്റത്.
പരുക്കേറ്റ അനൂജ് പാട്ടീലിനെ ഉഡുപ്പി അജ്ജരക്കാട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘാംഗമാണെന്നും 2017 മുതൽ ഒളിവിലായിരുന്നുവെന്നും പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ ഇയാൾക്കെതിരെ മക്കോക്ക ഉൾപ്പെടെയുള്ള കേസുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 11 ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ 10 എണ്ണം ആയുധ നിയമവുമായി ബന്ധപ്പെട്ടതാണെന്നും പോലീസ് പറഞ്ഞു.
ഡേവിഡ് ഡിസൂസയെ വധിക്കാൻ ഷൂട്ടർമാരെ ഏർപ്പാടാക്കിയത് അനൂജ് പാട്ടീലാണെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. കേസിൽ നേരത്തെ തന്നെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
















