ചെന്നൈ: തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതിയായ വെട്രി പയണം വിപുലീകരിച്ചു. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഇന്ന് സർക്കാർ പ്രഖ്യാപിച്ചത്. രണ്ടര ലക്ഷം രൂപയില്‍ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിനാണ് മൂന്ന് സിലിണ്ടറുകള്‍ നല്‍കുക.
പദ്ധതി അടുത്ത പൊങ്കല്‍ മുതല്‍ ആരംഭിയ്ക്കും. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളില്‍ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും.
പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തില്‍ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാല്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകള്‍ ഉള്ളതിനാല്‍ പിന്നീട് സഭയിലെത്തി.
SUMMARY: Vijay makes major announcements in Tamil Nadu; three free cylinders for families















