ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിലെ അഗര തടാകത്തിൽ 22കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ശിവമൊഗ്ഗ ജില്ലയിലെ സാഗർ സ്വദേശിനിയായ വാണിശ്രീ ആണ് മരിച്ചത്. ബെംഗളൂരുവിൽ ഒരു ആഭരണശാലയിൽ ജോലി ചെയ്യുകയായിരുന്നു.
വാണിശ്രീയുടെ മുറിയിൽ നിന്ന് ലഭിച്ച കുറിപ്പിൽ മുൻ പി.യു.സി സഹപാഠി അഭിഷേക് എ.എസ്. എന്ന യുവാവ് തന്നെ നിരന്തരം ശല്യപ്പെടുത്തുകയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇരുവരും പി.യു.സി കാലത്ത് ഒരുമിച്ച് പഠിച്ചവരാണെന്നും കുറിപ്പിൽ പറയുന്നു.
ഓഗസ്റ്റ് 22ന് വാണിശ്രീയെ കാണാനില്ലെന്ന് മനസ്സിലായതിനെ തുടർന്ന് സഹോദരി പൂജയും പി.ജി ഉടമയും തിരച്ചിൽ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും അഗര തടാകത്തിന് സമീപം നടത്തിയ പരിശോധനയിൽ വാണിശ്രീയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്.എസ്.ആർ ലേഔട്ട് പോലീസ് അഭിഷേക് എ.എസ്.ക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഫോൺ കോളുകൾ, സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: Woman found dead in Bengaluru; A case against a former classmate















