പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുമതി തേടി മുസ്ലിം വിദ്യാര്‍ഥിനി നല്‍കിയ ഹർജി തള്ളിയാണ് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യ മതാചാരമാണെന്ന് സ്ഥാപിക്കുന്ന മതഗ്രന്ഥമോ മറ്റ് ആധികാരിക രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
ഏകീകൃത യൂണിഫോം നിര്‍ബന്ധമെന്നും മതപരമായ ഇഷ്ടത്തിന്റെ പേരില്‍ യൂണിഫോം മാറ്റാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഹിജാബ് അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന മതിയായ തെളിവില്ലെന്നും കോടതി വിശദമാക്കി. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ജെ ജെ മുനീര്‍, ഇന്ദ്രജിത് ശുക്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
പ്രയാഗ്‌രാജിലെ ടാഗോർ പബ്ലിക് സ്കൂളില്‍ പത്താം ക്ലാസ് പൂർത്തിയാക്കി അതേ സ്ഥാപനത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടിയാണ് കോടതിയെ സമീപിച്ചത്. ആറാം ക്ലാസ് മുതല്‍ താൻ ഈ സ്കൂളില്‍ ശിരോവസ്ത്രം ധരിച്ചാണ് പഠിച്ചതെന്നും, ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്കൂള്‍ അധികൃതർക്ക് നിർദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി ഹർജി നല്‍കിയത്. എന്നാല്‍, ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് ഇന്ദ്രജിത്ത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ വാദം തള്ളി.
“വിദ്യാർഥിനിയുടെ വിവിധ ക്ലാസുകളിലെ ഗ്രൂപ്പ് ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഹർജിക്കാരി ഒഴികെ മറ്റൊരാളും, സ്വന്തം സമുദായത്തില്‍പ്പെട്ട മറ്റു പെണ്‍കുട്ടികള്‍ പോലും സ്കൂളില്‍ ഹിജാബ് ധരിക്കുന്നില്ലെന്ന് വ്യക്തമാണ്” എന്ന് കോടതി നിരീക്ഷിച്ചു. ഡ്രസ് കോഡ് ഏകീകൃതവും, വിവേചനരഹിതവും, അച്ചടക്കവും സ്ഥാപനത്തിന്റെ തനിമയും നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണെങ്കില്‍ യൂണിഫോം നിശ്ചയിക്കാനുള്ള പ്രാഥമിക അധികാരം സ്കൂളിനാണെന്നും കോടതി വ്യക്തമാക്കി.
SUMMARY: Hijab is not mandatory in Islam; Allahabad High Court dismisses student’s petition
















