കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു.അതേസമയം മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. ഇതുവരെ 3000 ത്തോളം പേരെയാണ് കാണാതായത്. ചിത്വാൻ ജില്ലയിൽ കണ്ടെടുത്ത 233 മൃതദേഹങ്ങളിൽ നാലെണ്ണം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
പല മൃതദേഹങ്ങളും അഴുകിയ നിലയിലും മണ്ണിൽ പുതഞ്ഞ സ്ഥിതിയിലും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലുമാണ്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുകയാണ്.
അതേസമയം ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയാറാണെന്ന് ഇന്ത്യ ആവർത്തിച്ചു.
ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴുപേരെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ടിബറ്റൻ അതിർത്തിക്കപ്പുറത്തുള്ള പ്രദേശങ്ങളെയും ദുരന്തം ബാധിച്ചിട്ടുണ്ട്. നേപ്പാൾ അതിർത്തിക്കടുത്തുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു.554 പേരെ കാണാതായതായി ടിബറ്റ് അടിയന്തര മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. മഴയുണ്ടെങ്കിലും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.
















