അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു. ഫിറോസ്പുരിൽനിന്ന് 24 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ വച്ച് ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തിയ അക്രമികളാണ് എഎപി നേതാവ് ഗുർപ്രീത് സിംഗ് ഗോപിയെ വെടിവച്ചു കൊന്നത്.
ഗുർപ്രീതിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഹർപ്രീതിനും വെടിയേറ്റു. വെടിയേറ്റ ഗുർപ്രീത് സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ ഹർപ്രീത് ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മാംഡോട്ടിന്‍റെ നഗർ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ ഗുർപ്രീതിന്‍റെ വാഹനത്തിന് തൊട്ടുപിന്നിലായുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിനു നേരെയും അക്രമികൾ നിറയൊഴിച്ചു. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗുർപ്രീത് സിംഗ് ഗോപിയുടെ സഹോദര ഭാര്യ മത്സരിച്ച് വിജയിച്ചിരുന്നു.
SUMMARY: AAP leader shot dead after being chased on a two-wheeler















