ബെംഗളൂരു: ഗുബ്ബലാല മെയിൻ റോഡിന് സമീപം പലചരക്ക് വിതരണ ജീവനക്കാരനെ ഭീഷണിപ്പെടുത്തി 4,000 രൂപ കവർന്ന കേസിൽ മൂന്ന് പേരെ സുബ്രഹ്മണ്യപുര പോലീസ് അറസ്റ്റ് ചെയ്തു. 27ന് പുലർച്ചെയായിരുന്നു സംഭവം. മൂന്ന് പേരെയും അറസ്റ്റ് ചെയ്തതോടെ സമാനമായ അഞ്ച് കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു.
കോലാറിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഷെയ്ഖ് മൗസ് (25), സയ്യിദ് അഫ്രീദുള്ള (21), മുഹമ്മദ് സാദിഖ് (21) എന്നിവരാണ് അറസ്റ്റിലായത്. ഷെയ്ഖ് മൗസ് ഇന്റർനെറ്റ് സേവനദാതാവിന്റെ ജീവനക്കാരനും അഫ്രീദുള്ള കാർ മെക്കാനിക്കും സാദിഖ് തെരുവുകച്ചവടക്കാരനുമാണ്.
ഓർഡർ വിതരണം ചെയ്ത് കടയിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരനെ ഗുബ്ബലാല മെയിൻ റോഡിന് സമീപം സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന 4,000 രൂപ കവർന്ന് സംഘം രക്ഷപ്പെട്ടു.
രാതിയുടെ അടിസ്ഥാനത്തിൽ സുബ്രഹ്മണ്യപുര പോലീസ് കേസെടുത്ത് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ച് അടുത്ത ദിവസം തന്നെ മൂന്ന് പേരെയും പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികളിൽ നിന്ന് ഒരു സ്കൂട്ടർ, കത്തി, 1,000 രൂപ പണം, നാല് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 1.5 ലക്ഷം രൂപ വരും.
അറസ്റ്റിലായ പ്രതികൾക്ക് സുബ്രഹ്മണ്യപുര, ജയനഗർ, കോണനകുണ്ടെ, കുമാരസ്വാമി ലേഔട്ട്, തലഘട്ടപുര പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത അഞ്ച് മറ്റ് കേസുകളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം തുടരുകയാണ്.
SUMMARY: Delivery employee robbed; Three people were arrested
















