ബെംഗളൂരു: അൽ-ഹിന്ദ് ഐഎസ് ഭീകര ഗൂഢാലോചന കേസിൽ സയ്യിദ് ഫസിയൂർ റഹ്മാന് ഏഴ് വർഷം കഠിന തടവ് ശിക്ഷിച്ച് ബെംഗളൂരുവിലെ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതി.കൂടാതെ 48,000 രൂപ പിഴയും കോടതി ചുമത്തി.
ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്തെന്ന കേസിലാണ് ശിക്ഷ. സംഘടനാംഗങ്ങൾക്കായി കാട്ടിൽ പരിശീലന ക്യാമ്പുകൾ നടത്തുന്നതിനായി ആവശ്യമായ സാധനങ്ങൾ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2020ൽ ബെംഗളൂരു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കേസിൽ 20 പ്രതികൾക്കെതിരെ മൂന്ന് കുറ്റപത്രങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്.
കേസിൽ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ പ്രതിയാണ് ഫസിയൂർ റഹ്മാൻ. നേരത്തെ മുഹമ്മദ് ഹനീഫ് ഖാനും കുറ്റസമ്മതത്തെ തുടർന്ന് ഏഴ് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കേസിലെ മറ്റ് പ്രതികൾക്കെതിരായ നിയമനടപടികൾ തുടരുകയാണ്.
















