ബെംഗളൂരു: കർണാടകയിൽ വിദ്യാർഥികൾ ലഹരിമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികളുടെ എണ്ണം ആറിരട്ടിയിലധികം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2026ൽ ഇതുവരെ സംസ്ഥാനത്ത് 228 വിദ്യാർഥികളെയാണ് ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റ് ചെയ്തത്. ഇതിൽ 177 പേരും ബെംഗളൂരുവിൽ നിന്നുള്ളവരാണ്. വിദ്യാർഥികൾക്കിടയിൽ ലഹരിമരുന്നിന്റെ ഉപയോഗം മാത്രമല്ല, വിതരണ ശൃംഖലയിലേക്കുള്ള അവരുടെ പങ്കാളിത്തവും വർധിക്കുന്നതാണ് പോലീസിനെയും അധികൃതരെയും ആശങ്കപ്പെടുത്തുന്നത്.
കോളജ്, സർവകലാശാലാ പരിസരങ്ങൾ കേന്ദ്രീകരിച്ചും
സാമൂഹികമാധ്യമങ്ങളിലൂടെയും ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളെ ഉപയോഗിച്ച് ലഹരിമരുന്ന് വിതരണം നടത്തുന്ന സംഘങ്ങളെ കണ്ടെത്തുന്നതിനും അന്വേഷണം നടക്കുന്നുണ്ട്.
ബെംഗളൂരുവിൽ ലഹരിമരുന്ന് വിരുദ്ധ പരിശോധനകളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഇതോടെ ഉയരുകയാണ്. വിദ്യാർഥികളെ ലഹരിമരുന്ന് വിതരണ ശൃംഖലയിൽ നിന്ന് അകറ്റുന്നതിനൊപ്പം, വിതരണത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
SUMMARY: Drug selling among students is a concern; A six-fold increase in two years
















