ബെംഗളൂരു: നഗരത്തിലെ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നൽകുന്നതിനായി ‘സഹായ 3.0’ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന പുതിയ പരാതിപരിഹാര സംവിധാനം അവതരിപ്പിക്കാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഒരുങ്ങുന്നു. നിലവിലുള്ള ‘സഹായ 2.0’ ആപ്ലിക്കേഷന്‍ കൂടുതൽ സൗകര്യങ്ങളോടെ പരിഷ്കരിച്ചാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരഗൗഡയാണ് പദ്ധതി പ്രഖ്യാപിച്ചത്.
പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത ശബ്ദസന്ദേശത്തിലൂടെ പരാതി നൽകാനുള്ള സൗകര്യമാണ്. റോഡിലെ കുഴി, മാലിന്യം, തെരുവുവിളക്ക്, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ സംബന്ധിച്ച് പരാതി നൽകാൻ ഇനി വിശദമായി ടൈപ്പ് ചെയ്യേണ്ടിവരില്ല.
ശബ്ദസന്ദേശത്തോടൊപ്പം ഫോട്ടോയും സ്ഥലവിവരവും ചേർത്ത് പരാതി നൽകാനും സാധിക്കും. ഇതോടെ പരാതി രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയം കുറയ്ക്കുകയാണ് ലക്ഷ്യം.
കൂടാതെ വിവിധ ഭാഷകളിൽ പരാതി നൽകാനുള്ള സൗകര്യവും കുറഞ്ഞ ഇന്റർനെറ്റ് വേഗതയിലും പ്രവർത്തിക്കുന്ന സംവിധാനവും ഒരുക്കും. ചില സാഹചര്യങ്ങളിൽ പേര് വെളിപ്പെടുത്താതെ പരാതി നൽകാനും അവസരം ഉണ്ടാകും. പരാതി പരിഹരിച്ചുവെന്ന് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയാൽ അത് ശരിക്കും പരിഹരിച്ചോ എന്ന് പൗരന് സ്ഥിരീകരിക്കാനുള്ള സംവിധാനവും ഉണ്ടാകും. പരിഹാരം ലഭിച്ചില്ലെങ്കിൽ പരാതി വീണ്ടും തുറക്കാനും സാധിക്കും.
പരാതികളുടെ നില പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യമായി അറിയുന്നതിനായി പൊതു ഡാഷ്ബോർഡും ഒരുക്കും. ലഭിച്ച പരാതികൾ, പരിഹരിച്ചവ, കെട്ടിക്കിടക്കുന്നവ, ഓരോ പരാതിയും പരിഹരിക്കാൻ എടുത്ത സമയം തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ കാണാനാകും. പരിഹരിക്കാതെ കിടക്കുന്ന പരാതികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്വമേധയാ അറിയിപ്പ് നൽകുന്ന സംവിധാനവും ഉണ്ടാകും.
SUMMARY: ‘Sahaya 3.0’: Complaints can now be submitted via voice messages as well.
















