ന്യൂഡൽഹി: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹർജി തള്ളി സുപ്രീംകോടതി. വിടുതല്‍ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ ജാമ്യപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയ സുപ്രീംകോടതി വിടുതല്‍ ഹർജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും പറഞ്ഞു.
ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിടുതല്‍ ഹർജി തള്ളിയത്. പ്രതി സന്ദീപിനായി അഭിഭാഷകൻ ബി എ ആളൂർ ഹാജരായി. 2023 മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. പരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്.
അത്യാഹിത വിഭാഗത്തില്‍ വച്ച് ഡോ. വന്ദനയെ സന്ദീപ് ആക്രമിക്കുകയായിരുന്നു. സർജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വന്ദന ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
TAGS : DR. VANDHANA MURDER CASE | SUPREME COURT
SUMMARY : Dr. Vandana Das murder case: Supreme Court rejects plea for release of accused