തിരുവനന്തപുരം: വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാറുകളില്‍ കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റും ഇരുചക്രവാഹനങ്ങളില്‍ കുട്ടികൾക്കായുള്ള പ്രത്യേക ഹെല്‍മെറ്റും നിര്‍ബന്ധമാക്കുമെന്ന് വകുപ്പ് അറിയിച്ചു. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
ഇതുസംബന്ധിച്ച് ഒക്ടോബറിൽ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബറിൽ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും മുഴുവൻ ഉത്തരവാദിത്വമെന്നും വകുപ്പ് വ്യക്തമാക്കി. 4 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കും. 1-4 വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും, 4-14 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റുമാണ് നിര്‍ബന്ധമാക്കുക.
നാല് വയസു മുതൽ 14 വയസുവരെ 135 സെൻ്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും മോട്ടോർ വാഹന വകുപ്പ് കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്ക് ഡിസംബർ മുതൽ പിഴ ഈടാക്കാനും തീരുമാനിച്ചു. 1000 രൂപയാണ് പിഴ. ഇതുമായി ബന്ധപ്പെട്ട ശുപാർശ ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
TAGS: KERALA | SEAT BELT
SUMMARY: Child booster cushion and baby car safety seat on cars, safety harness on two-wheelers- MVD with new rules for children