ബെംഗളൂരു : കർണാടകയില്‍ മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്. ചന്നപട്ടണ, സന്ദൂർ, ഷിഗാവ് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചന്നപട്ടണയാണ് ഉപതിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായ മണ്ഡലം. ഇവിടെ എൻ.ഡി.എ.യ്ക്കു വേണ്ടി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും കോൺഗ്രസിനു വേണ്ടി ബി.ജെ.പി.യിൽ നിന്നെത്തിയ സി.പി. യോഗേശ്വറുമാണ് ഏറ്റുമുട്ടുന്നത്. എച്ച്.ഡി. കുമാരസ്വാമി ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനാലാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഷിഗാവിൽ മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മകൻ ഭരത് ബൊമ്മെയാണ് ബി.ജെ.പി. സ്ഥാനാർഥി. യാസിർ അഹമ്മദ് ഖാന്‍ ആണ് കോൺഗ്രസ് സ്ഥാനാർഥി. സന്ദൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായി അന്നപൂർണ തുക്കാറാമും ബി.ജെ.പി. സ്ഥാനാർഥിയായി ബംഗാര ഹനുമന്തയ്യയും കളത്തിലിറങ്ങുന്നു.
ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ നിശബ്ദപ്രചാരണത്തിലാണ് ഇന്ന് രാഷ്ട്രീയ പാർട്ടികൾ. കഴിഞ്ഞ ദിവസങ്ങളില്‍നടന്ന ഇരു പാർട്ടികളുടെയും റോഡ് ഷോകളിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. വഖഫ് ഭൂമി വിഷയവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ മുഡ കേസും മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്‌ക്കെതിരായ കോവിഡ് കാലത്തെ ക്രമക്കേടുമെല്ലാം പരസ്പരം ഉയര്‍ത്തികാട്ടിയിരുന്നു ഇരുപക്ഷത്തെയും പ്രചാരണം,
<BR>
TAGS : BY ELECTION
SUMMARY : By-elections will be held tomorrow in three assembly constituencies in Karnataka