ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയും പ്രദേശിക തലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഇന്‍ഡ്യാസഖ്യത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയുമാണ് ചെയ്തത്.
2027 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അയോധ്യ രാമക്ഷേത്രം ഇരിക്കുന്ന മണ്ഡലത്തില്‍ അടക്കം വിജയിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട വിജയം നേടാനായത് കോണ്‍ഗ്രസിന് പ്രതീക്ഷയായിരുന്നു. ഈ സാഹചര്യത്തില്‍ കൃത്യമായ കരുനീക്കി നീങ്ങി നിയമസഭയില്‍ അധികാരം പിടിക്കുകയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചും പ്രാദേശിക ശക്തിപ്പെടുത്തിയും സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള ശ്രമമാണ് നിലവിൽ കോൺഗ്രസ് നടത്തുന്നത്. ഉത്തർപ്രദേശിൽ പാർടിയുടെ തിരിച്ചുവരവിന് ഇത്തരമൊരു നീക്കം അത്യന്താപേക്ഷിതമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് പാർടിയെ പുനഃസംഘടിപ്പിക്കുന്നതിലാകും കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക. കഴിഞ്ഞ മാസം ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അതിന്റെ കീഴിലുള്ള യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു.
<br>
TAGS : UTTAR PRADESH | CONGRESS | MALLIKARJUN KHARGE
SUMMARY : It is not possible to go like this; Kharge after dissolving Congress committees in UP