ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ വമ്പൻ പ്രോജക്ട് വരുന്നു. സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരതിനെ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകളാക്കാൻ റെയിൽവേ ഒരുങ്ങുന്നെന്നാണ് റിപ്പോർട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട രണ്ടുപേരെ ഉദ്ധരിച്ച് ‘ലൈവ് മിന്‍റ് ഡോട്ട് കോം’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ രണ്ടംഘട്ടമായാണ് നിലവിലെ സെമി ഹൈ സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളെ ഹൈ സ്പീഡിലേക്ക് ഉയർത്താൻ കേന്ദ്രം ആലോചിക്കുന്നത്.
ട്രെയിൻ ട്രാക്കുകളിലോ, നിലവിലെ റെയിൽവേ ശൃംഖലയിലോ ഇത്തരം ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ചെന്നൈയിലെ ഇന്‍റഗ്രേറ്റഡ് കോച്ച് ഫാക്ടറിയും (ഐ സിഎഫ്), ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും (ബിഇഎംഎല്‍) ചേര്‍ന്ന് ഗവേഷണങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. എന്നാൽ 130 -150 ശരാശരി വേഗതയിലാണ് ഭൂരിഭാഗം വന്ദേ ഭാരത് ട്രെയിനുകളും ഓടുന്നത്.
ഇനി മുതൽ മണിക്കൂറില്‍ പരമാവധി 280 – 300 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലേക്ക് എത്തിക്കാനാണ് റെയിൽവേയുടെ പദ്ധതി. ജപ്പാനിൽ നിന്ന് ബുള്ളറ്റ് ട്രെയിൻ ഇറക്കുമതി ചെയ്യുമ്പോൾ വേണ്ടിവരുന്നതിന്‍റെ പകുതി വിലയ്ക്ക് തദ്ദേശീയമായി ഇവ നിർമിക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.
നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) നടപ്പിലാക്കുന്ന മുംബൈ – അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതിയില്‍ ജപ്പാനില്‍ നിന്നുള്ള ട്രെയിനുകളാണ് ഉപയോഗിക്കുന്നത്. വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻ പതിപ്പുകൾ വരുമ്പോൾ ഇതിന്‍റെ ചെലവിൽ റെയിൽവേയ്ക്ക് വലിയ മാറ്റം വരും.
TAGS: VANDE BHARAT
SUMMARY: Vande Bharat bullet train arrives at double speed; A proud project of Indian Railways