ബെംഗളൂരു : മടിക്കേരി പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ടുവർഷമായി നാടിനെ വിറപ്പിച്ച കാട്ടാന പിടിയിലായി. 40 വയസ്സുള്ള കജൂർ കർണ എന്ന കാട്ടാനയെയാണ് വനംവകുപ്പ് പിടികൂടിയത്.
‘ഓപ്പറേഷൻ കർണ’ എന്ന പേരില്‍ കഴിഞ്ഞ ആറ് മാസമായി ആനയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു കര്‍ണാടക വനം വകുപ്പ്. സോമവാർപേട്ട് വനം വകുപ്പ് മേഖലയിൽനിന്നുള്ള അറുപത് ജീവനക്കാരും പോലീസും മൃഗസംരക്ഷണ, വെറ്ററിനറി ഉദ്യോഗസ്ഥരും ചേർന്നാണ് ആനയെ പിടികൂടിയത്. മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്, മയക്കുവെടിയേറ്റ ആന കാട്ടിലേക്ക് ഓടിപ്പോയി. ഒരു കിലോമീറ്ററോളം ഓടിയശേഷം ബോധം നഷ്ടപ്പെട്ട ആനയെ ഉദ്യോഗസ്ഥരെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ദുബാരെ ആനക്യാമ്പിലേക്ക് മാറ്റി.
ഐഗുരു ഗ്രാമപ്പഞ്ചായത്തിലെ കജൂർ, യാദവരെ, സജ്ജള്ളി, കോവർ കൊല്ലി, യാദവനാട്, ബനവർ എന്നിവിടങ്ങളിൽ അലഞ്ഞുനടന്ന ആന പ്രദേശവാസികളെ ആക്രമിക്കുന്നത് പതിവാക്കിയിരുന്നു. മടിക്കേരി-സോമവാർപേട്ട് സംസ്ഥാന പാതയിലെ കോവർകൊല്ലി ജങ്ഷനും കജൂർ ജങ്ഷനും ഇടയിൽ ആനയുടെ സാന്നിധ്യമുള്ളത് വാഹനമോടിക്കുന്നവരിലും ഏറെ ഭീതിയുണ്ടാക്കിയിരുന്നു.
<BR>
TAGS : WILD ELEPHANT | MADIKKERI
SUMMARY : Wild elephant kajur karna captured