ബെംഗളൂരു: ഫ്ലാറ്റിനുള്ളിൽ ഡോക്ടറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എട്ടുവയസ്സുകാരനായ മകനെ കുത്തേറ്റ പരിക്കുകളോടെയും കണ്ടെത്തി. കർണാടകിലെ ധാർവാഡിലെ അതീവ സുരക്ഷയുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം നടന്നത്. കർണാടക ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുടുംബ വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവ സമയത്ത് ഡോ. കിരണ്‍, ഡോ. പ്രിയങ്ക, മകന് എന്നിവര്‍ മാത്രമാണ് ഫ്ളാറ്റില്‍ ഉണ്ടായിരുന്നതെന്നും പുറത്തുനിന്ന് ആരും ഫ്ളാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്നും ഹുബ്ലി-ധാര്‍വാഡ് പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.
കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരുക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തി.
നിലവിൽ കസ്റ്റഡിയിലുള്ള പ്രിയങ്ക പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണവും എപ്പോഴാണ് സംഭവമെന്നും വ്യക്തമാകൂ എന്ന് സബർബൻ പോലീസ് അറിയിച്ചു.
SUMMARY: Young doctor stabbed to death in flat; wife, a doctor, in custody
















