ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിക്കുകയും 50 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും ധനസഹായം നല്‍കും. ഇതുവരെ 18 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മറ്റു കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9:30 ഓടെയാണ് അപകടമുണ്ടായത്. മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കും തിരക്കുമാണ് അപകടത്തിലേക്ക് നയിച്ചത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ ശ്വാസംമുട്ടി ബോധരഹിതരായി. നിരവധി പേർ പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 14, 15 പ്ലാറ്റ്‌ഫോമുകളിലാണ് അപകടം ഉണ്ടായത്.
സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വർ രാജധാനിയും വൈകിയത് തിരക്ക് വര്‍ധിക്കാന്‍ കാരണമായി. ഇതാണ് അപ്രതീക്ഷിത തിക്കിലും തിരക്കിലേക്കും നയിച്ചത്. ആഹാ ദേവി (79), പിങ്കി ദേവി (41), ഷീലാ ദേവി (50), വ്യോം (25), പൂനം ദേവി (40), ലളിത ദേവി (35), സുരുച്ചി (11), കൃഷ്ണ ദേവി (40), വിജയ് സാഹ് (15), നീരജ് (12), ശാന്തി ദേവി (40), പൂജ കുമാർ (8), സംഗീത മാലിക്, പൂനം (34), മംത ഝ (40), റിയ സിംഗ് (7), ബേബി കുമാരി (24), മനോജ് (47) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
TAGS : INDIAN RAILWAY
SUMMARY : Indian Railways announces compensation of Rs 10 lakh for the families of the deceased, Rs 2.5 lakh for the injured in Delhi tragedy