ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരിക്ക് തുടക്കം. ബുധനാഴ്ച കർണാടക വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് സഫാരി ഉദ്ഘാടനം ചെയ്തത്. സഫാരിക്കായി പാർക്കിലേക്ക് എത്തുന്ന സന്ദർശകർക്ക് കുറഞ്ഞ നിരക്കിൽ വൃക്ഷ തൈകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.
വിനോദത്തിനു പുറമെ മൃഗശാലകൾ അറിവിൻ്റെ കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ മൃഗശാലയാണിത്. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരി ഉൾപ്പെടെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയും ഉടൻ തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാർക്കിലെത്തുന്ന ആളുകൾ വന്യജീവികളെ കാണുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ അവരെ ബോധവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഫാരിക്കെതുന്നവർക്ക് കുറഞ്ഞത് 10 ഇനം മരങ്ങളുടെ വിവരങ്ങൾ നൽകാൻ പാർക്ക് അധികൃതർക്ക് മന്ത്രി നിർദേശം നൽകി.
49 ഏക്കർ വ്യാപിച്ചു കിടക്കുന്നസ്ഥലത്ത് പുള്ളിപ്പുലികളെ സന്ദർശകർക്ക് കാണാനാകും. ഈ പ്രദേശം 4.5 മീറ്റർ ഉയരത്തിൽ റെയിൽവേ വേലികൊണ്ട് വേർതിരിച്ചിരിക്കുകയാണ്. നിലവിൽ 14 പുള്ളിപ്പുലികളാണ് സഫാരി മേഖലയിലുള്ളത്. പാർക്കിൽ പുതിയപദ്ധതികൾക്കുള്ള ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ബട്ടർഫ്ളൈ പാർക്കിനെയും മൃഗശാലയെയും ബന്ധിപ്പിച്ചുള്ള ആകാശനടപ്പാതയാണ് ഒരു പദ്ധതി.
TAGS: BENGALURU UPDATES | BANNARGHATTA BIOLOGICAL PARK | LEOPARD SAFARI
SUMMARY: Leopard safari kickstarted at bannarghatta biological park