ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരു സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടി ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി. നാല് പേർക്കും സിറ്റി കോടതി മൂന്ന് വർഷം തടവും പിഴയും വിധിച്ചു. സിറ്റിംഗ്, മുൻ എംപിമാർ, എംഎൽഎമാർ എന്നിവർക്കെതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജ് സന്തോഷ് ഗജാനൻ ഭട്ടിന്റേതാണ് ഉത്തരവ്. കേസ് അന്വേഷിച്ച സിബിഐ നാല് പേർക്കെതിരെയും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2003 മുതൽ 2006 വരെ വ്യാജ രേഖകൾ സൃഷ്ടിച്ച് എസ്ബിഎമ്മിനെ വഞ്ചിച്ചതാണ് കേസ്.
ഷെട്ടിക്ക് 5.25 ലക്ഷം രൂപയും, മറ്റൊരു പ്രതിയും ബാങ്ക് ജീവനക്കാരനുമായ എംടിവി റെഡ്ഡിക്ക് 7.75 ലക്ഷം രൂപയും പിഴ ചുമത്തി. സിബിഐയുടെ റിപ്പോർട്ട് പ്രകാരം, അന്നത്തെ ഭവന, മുസ്രായി മന്ത്രിയായിരുന്ന കൃഷ്ണയ്യ ഷെട്ടി, ഗാന്ധിനഗറിലെ എസ്‌ബിഎമ്മിൽ സ്‌പെഷ്യലൈസ്ഡ് പേഴ്‌സണൽ ബാങ്കിംഗ് ബ്രാഞ്ചിന്റെ അന്നത്തെ ചീഫ് മാനേജരുടെ സഹായത്തോടെ ശ്രീ ബാലാജി കൃപ എന്റർപ്രൈസസ് എന്ന കമ്പനി വഴി വ്യാജ പേരുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നു. ബിഎംടിസി, കെഎസ്‌ആർടിസി, ഐടിഐ, എഡിഇ, എച്ച്‌എഎൽ, ബിഇഎംഎൽ, നോവ ടെക്നോളജീസ്, ബിഎസ്‌എൻഎൽ എന്നിവയിലെ നിരവധി ജീവനക്കാരുടെ വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും ഇവർ ബാങ്കിൽ ഈടായി നൽകിയിരുന്നു. ഇത് വഴി പ്രതികൾ 7.17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു.
TAGS: BANK FRAUD
SUMMARY: Court convicts Former minister among four in bank fraud case