ബെംഗളൂരു: കേന്ദ്രമന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഭൂമി പുനർ വിജ്ഞാപന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2007 ഒക്ടോബറിൽ കർണാടക മുഖ്യമന്ത്രിയായിരിക്കെ ബെംഗളൂരു വികസന അതോറിറ്റിയുടെ രണ്ട് പ്ലോട്ടുകളുടെ ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
2018 – ലെ അഴിമതി നിരോധന ഭേദഗതി നിയമപ്രകാരം മുൻ മുഖ്യമന്ത്രിമാർക്കെതിരായ കേസുകൾക്ക് ഗവർണറുടെ അനുമതി വേണമെന്ന നിയമം കേസിൽ പാലിച്ചില്ലെന്നാരോപിച്ചാണ് കുമാരസ്വാമി ഹർജി നൽകിയത്. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുമാരസ്വാമിയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
2012-ൽ എം.എസ്. മാധവസ്വാമിയാണ് കുമാരസ്വാമിക്കെതിരെ പരാതി നൽകിയത്. സാമ്പത്തികനേട്ടം ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയത് എന്നാണ് പരാതി. 2019-ൽ കുമാരസ്വാമിയുടെയും പരാതിയിൽപ്പറയുന്ന മറ്റുള്ളവരുടെയുംപേരിൽ കേസെടുക്കാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.
<br>
TAGS : HD KUMARASWAMY | KARNATAKA
SUMMARY : Setback for Kumaraswamy in the case of cancellation of land acquisition notification