ബെംഗളൂരു : കര്‍ണാടക നിയമസഭാസ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.എസ്. പാട്ടീലിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർദേശിച്ച പേര് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പിന്താങ്ങി. ശബ്ദ വോട്ടിനു ശേഷം ജി.എസ്.പാട്ടീൽ വിജയിച്ചതായി പ്രോടേം സ്പീക്കർ ടി.ബി.ജയചന്ദ്ര പ്രഖ്യാപിച്ചു.
ഗദഗിലെ റോൺ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് 78-കാരനായ പാട്ടീൽ. നാലുതവണ എം.എൽ.എ.യായ നേതാവാണ്. ലിംഗായത്ത് സമുദായംഗമാണ്. കർണാടക മിനറൽ ഡവലപ്മെന്റ് കോർപറേഷൻ, കർണാടക റിവ്യുവബിൾ എനർജി ഡവലപ്മെന്റ് ലിമിറ്റഡ് എന്നിവയുടെ ചെയർപഴ്സനായി പ്രവർത്തിച്ചിട്ടുണ്ട്. പുതിയ സ്പീക്കറായി അദ്ദേഹത്തിന്റെ പേര് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സിദ്ധരാമയ്യ സർക്കാരിൽ സ്പീക്കർ ആയിരുന്ന യു.ടി. ഖാദർ മന്ത്രിയായതിനെ തുടർന്നാണ് ഒഴിവു വന്നത്.
നിയമസഭയുടെ ഉപരിസഭയായ നിയമനിർമാണകൗൺസിലിന്റെ പുതിയ ചെയർമാനായി സലീം അഹമ്മദിനെയും തിരഞ്ഞെടുത്തു. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റും എം.എൽ.സി.യുമായ സലീമിനെതിരേ ബി.ജെ.പി.യിലെ പി.എച്ച്. പൂജാറായിരുന്നു സ്ഥാനാർഥി. 30-നെതിരേ 38 വേട്ടുനേടി സലീം വിജയിച്ചു. ബി.ജെ.പി. അംഗമായിരുന്ന ബസവരാജ് ഹൊരട്ടിക്കുപകരമായാണ് സലീം അഹമ്മദ് ചെയർമാൻസ്ഥാനത്തെത്തിയത്. കൗൺസിലിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചതോടെയാണ് സ്ഥാനമാറ്റം.
അതേസമയം സ്പീക്കറുടെ പേര് കോൺഗ്രസിന്റെ ഔദ്യോഗിക ലെറ്റർ ഹെഡിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സ്പീക്കർ തിരഞ്ഞെടുപ്പ് ബിജെപി, ജനതാദൾ (എസ്) അംഗങ്ങൾ ബഹിഷ്കരിച്ചു. പാർട്ടി ലെറ്റർ ഹെഡിൽ സ്പീക്കറുടെ പേര് ഉൾപ്പെടുത്തി കോൺഗ്രസ് പുതിയ കീഴ് വഴക്കമുണ്ടാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
SUMMARY: GS Patil becomes Speaker; Salim Ahmed becomes Council Chairperson
















