ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച ഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചിരുന്നത്. കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ക്ലീൻ ചിട്ട് നൽകിയ ലോകായുക്ത റിപ്പോർട്ടിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹർജി നൽകിയത്.
ഇഡി സമർപ്പിച്ച ഹർജി നിയമപ്രകാരം അനുവദനീയമല്ലെന്ന് ലോകായുക്തയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇഡിയുടെ ഹർജിയിൽ അന്വേഷണം സംബന്ധിച്ച് വ്യക്തതയില്ല. ഇഡി ലോകായുക്ത പോലീസിന് ഒരു കത്തും 27 രേഖകളും നൽകിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ്, ലോകായുക്ത അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ ലോകായുക്ത സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയും കുടുംബവും നടത്തിയ അഴിമതിയിൽ തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നെന്ന് എട്ട് പേജുള്ള ഹർജിയിൽ ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നിഗമനങ്ങൾ തെറ്റാണെന്നും തങ്ങളുടെ അന്വേഷണത്തിൽ അഴിമതി നടന്നതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഡ അഴിമതി കേസിൽ ലോകായുക്ത അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. സിദ്ധരാമയ്യയെയും ഭാര്യ പാർവതിയെയും കുറ്റവിമുക്തരാക്കുന്നത് ആയിരുന്നു ലോകായുക്തയുടെ റിപ്പോർട്ട്. ഇതിനെതിരെയാണ് ഇഡി രംഗത്തുവന്നത്.
TAGS: MUDA SCAM
SUMMARY: Court reserves verdict in ED’s petition challenging Lokayukta ‘B’ report