കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സെൻസർ ബോർഡിനോട് കോടതി വിശദീകരണം തേടി. മറ്റന്നാൾ ഹർജി പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെഎസ്കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ റിലീസ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു. റിവ്യൂ കമ്മിറ്റി നാളെ സിനിമ കാണും. അതിന് ശേഷം മാത്രമെ തീരുമാനമെടുക്കുകയുള്ളൂവെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.
‘ജാനകി’ എന്നത് ഹൈന്ദവ ദൈവമായ സീതയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു സെൻസർ ബോർഡ് മുന്നോട്ട് വെച്ച നിർദേശം. ഇതിനെ തുടർന്നാണ് വെള്ളിയാഴ്ച തീയറ്ററിൽ റിലീസിനെത്തേണ്ട ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചത്. പേരിൽ ഒരു തരത്തിലുള്ള മാറ്റമുണ്ടാകില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അണിയറ പ്രവർത്തകർ നിയമനടപടിക്കായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സെൻസർ ബോർഡിന്റെ തുടർനിലപാട് അറിഞ്ഞതിന് ശേഷം കേസിൽ കക്ഷി ചേരാമെന്നാണ് ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാട്.
SUMMARY: ‘Janaki VS State of Kerala’ film controversy; High Court seeks explanation from Censor Board