തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഡയാലിസിസിനും 72 മണിക്കൂർ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്നങ്ങളില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാരുടെ സംഘം വിലയിരുത്തിയിട്ടുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തി അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവരും ആശുപത്രിയിലെത്തി വി.എസിനെ സന്ദർശിച്ചിരുന്നു. 2006-2011 കാലത്ത് കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിലും പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അദ്ദേഹം നിലവില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്.
പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി.എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയപ്രശ്നങ്ങള്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി.എസിനെ ശ്രദ്ധേയനാക്കിയത്. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ വി.എസ് കൈക്കൊണ്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം തിരുവനന്തപുരം ബാർട്ടണ്‍ഹില്ലില്‍ മകൻ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂർണ വിശ്രമത്തിലായിരുന്നു വി.എസ്.
SUMMARY: V.S. Achuthanandan’s health condition remains unchanged