തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമവുമായി ബന്ധപ്പെട്ട് യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് നടത്തിയ തുറന്നുപറച്ചിൽ അന്വേഷിക്കാനായി നാലംഗ സമിതി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യവകുപ്പിന് ശുപാർശ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടും സമിതിയിൽ ഉണ്ടാകും.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശിപാർശയിൽ ആരോഗ്യവകുപ്പ് ഉടൻ ഉത്തരവ് ഇറക്കിയേക്കും.
മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഒരു വർഷം മുൻപ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടെ അറിയിച്ചിരുന്നുവെന്നും എല്ലാ വിഭാഗത്തിലും പ്രശ്നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്ന് പറയാത്തത് ഭയംകൊണ്ടാണെന്നുമാണ് ഡോ ഹാരിസ് പറയുന്നത്. തനിക്കും ആദ്യഘട്ടത്തിൽ ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓർത്തപ്പോൾ ആ ഭയത്തിന് അർഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല ഉപകാരണങ്ങളും രോഗികളാണ് വാങ്ങിത്തരുന്നത് എന്ന ഗുരുതരമായ ആരോപണവും അദ്ദേഹവും മുന്നോട്ടുവെച്ചു. വീഴ്ച മന്ത്രിയുടെ ഭാഗത്തല്ല, ഉദ്യോഗസ്ഥരുടെ ഭാഗത്താണെന്നും ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥ മുൻപും ഉണ്ടാകാറുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഡോ ഹാരിസ് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ഡോ. ഹാരിസ് ചിറയ്ക്കലിനെ പിന്തുണച്ച് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിഎംസിടിഎ) രംഗത്തെത്തി. ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയത് മെഡിക്കല്‍ കോളേജിലെ സാഹചര്യമാണെന്ന് കെജിഎംസിടിഎ അംഗം ഡോ. പി ജി ഹരിപ്രസാദ് അഭിപ്രായപ്പെട്ടു. ‘കെജിഎംസിടിഎ ഡോ. ഹാരിസിനൊപ്പമാണ്. സിസ്റ്റം നന്നാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹാരിസിന് രാഷ്ട്രീയ ലക്ഷ്യമില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുത്താല്‍ ശക്തമായി പ്രതികരിക്കും. എന്തുവില കൊടുത്തും ഹാരിസിനെ സംരക്ഷിക്കും’- എന്നാണ് ഡോ. പി ജി ഹരിപ്രസാദ് പറഞ്ഞത്.
SUMMARY: Equipment shortage at Thiruvananthapuram Medical College; A four-member committee will be appointed to investigate