തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരം 4.30ന് യൂണിവേഴ്സിറ്റിയിലെത്തി അനിൽകുമാർ വീണ്ടും ചുമതലയേറ്റത്. ഇതോടെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കും. സസ്പെൻഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേര്‍ന്നത്. രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി ചോദ്യംചെയ്തുകൊണ്ടുള്ള ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു നടപടി. രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സിന്‍ഡിക്കേറ്റ് നിലപാടെടുത്തു.
അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി അദ്ദേഹം ചുമതലയേറ്റു എന്ന തീരുമാനം നാളെ കോടതിയില്‍ അറിയിക്കാനാണ് ഇടതുപക്ഷ ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് തീരുമാനം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം വിസിയുടെ സാന്നിധ്യത്തിലാണ് പാസാക്കിയതെന്ന് ഇടത് പക്ഷ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ താന്‍ യോഗത്തില്‍ നിന്നിറങ്ങിയതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമ സാധ്യതയില്ലെന്നാണ് താല്‍ക്കാലിക വിസിയായ സിസ തോമസ് നിലപാട് സ്വീകരിച്ചത്.
SUMMARY: Kerala University Registrar KS Anilkumar takes charge again