ഡല്‍ഹി: കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാ നദിയില്‍ കണ്ടെത്തി. ത്രിപുര സ്വദേശിയായ 19-കാരി സ്നേഹ ദേബ്നാഥിന്റെ മൃതദേഹമാണ് ആറ് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. സ്‌നേഹ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. തെക്കന്‍ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്.
ജൂലൈ ഏഴിന് കാണാതായ സ്‌നേഹയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കെയാണ് വടക്കന്‍ ഡല്‍ഹിയിലെ ഗീത കോളനി ഫ്ളൈഓവര്‍ ഭാഗത്ത് യമുനാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് എന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. ജൂലൈ 7നാണ് സ്‌നേഹ കുടുംബവുമായി അവസാനം ബന്ധപ്പെട്ടത്. സുഹൃത്തിനൊപ്പം സരായി റോഹില്ല റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുകയാണെന്ന് അമ്മയെ രാവിലെ വിളിച്ച് അറിയിച്ചിരുന്നു. രാവിലെ 8.45ഓടെ സ്‌നേഹയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി.
സുഹൃത്തായ പിറ്റൂണിയ അന്നേ ദിവസം താൻ സ്‌നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് വെളിപ്പെടുത്തി. അന്വേഷണത്തില്‍ സ്‌നേഹയെ താൻ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപത്ത് ഇറക്കിയതായി കാബ് ഡ്രൈവർ മൊഴി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നദിയില്‍ മൃതദേഹം കണ്ടെത്തിയത്.
SUMMARY: Body of missing Delhi University student found in Yamuna river