തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിർദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ പോലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് സമഗ്ര അന്വേഷണം.
മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവർക്കാണ് അന്വേഷണത്തിന്റെ ചുമതല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തത്.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണല്‍ ഡിജിപി പി വിജയൻ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതില്‍ പ്രവർത്തനക്ഷമമാക്കണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടികള്‍ അടിയന്തരമായി തുടങ്ങും.
ജയില്‍ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത് അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇൻ്റലിജൻസ് പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്.
ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കും. ജയിലുകളിലെ വീഡിയോ കോണ്‍ഫറൻസിങ് സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. താങ്ങാനാവുന്നതില്‍ കൂടുതല്‍ തടവുകാർ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ പുതിയ ഒരു സെൻട്രല്‍ ജയില്‍ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു. നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ അതിവേഗം പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.
SUMMARY: Govindachamy escape from jail; CM orders comprehensive investigation