പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീന്‍റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.  ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനിലാണ് സംസ്‌കാരം.

1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങൾ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ സജീവമായി. 80കളിൽ തിരക്കുള്ള നടനായിരുന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ചു. 2011ൽ ‘ചൈനാ ടൗൺ’ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് അവസാനമായി വേഷമിട്ടത്. ചില തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘മണിയറ’, ‘പ്രശ്നം ഗുരുതരം’, ‘ആധിപത്യം’, ‘ഇവൻ ഒരു സിംഹം’, ‘മൈലാഞ്ചി’, ‘ചിത്രം’ തുടങ്ങിയവ ഷാനവാസ് അഭിനയിച്ച പ്രധാന സിനിമകളാണ്.

വഴുതക്കാട് ‘കോർഡോൺ ട്രിനിറ്റി’ ടു ബിയിൽ ആയിരുന്നു താമസം. ഹബീബ ബീവിയാണ് മാതാവ്. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടുകയും ചെയ്തു. പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളാണ് ഷാനവാസിന്റെ പത്നിയായ ആയിഷ ബീവി. ഷമീർഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. ഷമീർ ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലേഷ്യയിൽ സ്വകാര്യ കമ്പനിൽ ജോലി ചെയ്യുന്നു. അജിത് ഖാൻ ആസ്‌ട്രേലിയയിലാണ്.
SUMMARY: Shahnawaz passes away

LEAVE A REPLY

Please enter your comment!
Please enter your name here