ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു ദേവലാപുരയിലെ ഗിരീഷ് (38) എന്നിവരെയാണ് ബേഗൂർ പോലീസ് അറസ്റ്റ് ചെയ്തത്. മൈസൂരു ബന്നിമണ്ഡപിലെ എസ്എസ് നഗറിലെ താമസക്കാരും കോഴിക്കോട് സ്വദേശികളുമായ ജയറാം- ശില്പ ദമ്പതിമാരുടെ സ്വർണമാണ് ഇരുവരും ചേര്‍ന്ന് കവര്‍ച്ച ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഒരാഴ്ച മുമ്പായിരുന്നു സംഭവം. കോഴിക്കോടെക്കുള്ള യാത്രയില്‍ ഇവരുടെ കാർ ഓടിക്കാനായായി മഞ്ജുനാഥിനെയും ഗിരീഷിനെയും ഒപ്പം കൂട്ടിയിരുന്നു. ദമ്പതിമാർ തങ്ങളുടെ സ്വർണാഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ യാത്രയില്‍ ബാഗിൽ കരുതിയിരുന്നു. യാത്രയ്ക്കിടെ ബേഗൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം വണ്ടിനിർത്തി ദമ്പതിമാർ റസ്റ്ററന്റിൽ കയറിയ സമയം നോക്കി പ്രതികൾ സ്വർണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.
റസ്റ്റോറന്റിൽ നിന്ന് കാറിലേക്ക് മടങ്ങിയ ദമ്പതികൾ ആഭരണ ബാഗ് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ബേഗൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ചാമരാജനഗർ പോലീസ് സൂപ്രണ്ട് (എസ്പി) ഡോ. ബി.ടി. കവിത, അഡീഷണൽ എസ്പി എം.എൻ. ശശിധർ, ചാമരാജനഗർ സബ്-ഡിവിഷൻ ഡിവൈ.എസ്പി ലക്ഷ്മയ്യ എന്നിവരുടെ നേതൃത്വത്തിൽ ബേഗൂർ ഇൻസ്പെക്ടർ വി.സി. വനരാജു, സബ്-ഇൻസ്പെക്ടർ നവീൻ, ലോകേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. തുടര്‍ന്നു പ്രതികളായ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതല്‍ കണ്ടെടുക്കുകയും ചെയ്തു.
SUMMARY: Malayali couple’s gold stolen, drivers arrested