ഹരിപ്പാട് : വീയപുരത്ത് മരം വെട്ടുന്നതിനിടയില്‍ ശക്തമായ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളിയും മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40) ആണ് മരിച്ചത്. ഇതോടെ മരണം രണ്ടായി. മിന്നലേറ്റ് മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതില്‍ ബിനു തമ്പാനും (47) താഴെ വീഴുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനു തമ്പാൻ മരിച്ചു. ശനിയാഴ്ച രാവിലെ 11ന് വീയപുരം കാരിച്ചാല്‍ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരങ്ങളുടെ കൊമ്പു മുറിക്കുന്നതിനിടയിലാണ് സംഭവം. അപ്രതീക്ഷിതമായി മഴയുണ്ടാവുകയും തുടർന്ന് ശക്തമായ മിന്നലേല്‍ക്കുകയുമായിരുന്നു.
പെട്ടെന്നുണ്ടായ മിന്നലില്‍ രണ്ടുപേരും മരത്തില്‍ നിന്നു തെറിച്ചു താഴെവീണു. മരത്തിന്‍റെ മുകളില്‍ നിന്നും മതിലില്‍വീണ് തലക്ക് ഗുരുതരമായി പരുക്കേറ്റ മഹേഷ് കുമാർ പരുമലയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പിതാവ്: മോഹനൻ, മാതാവ് : ഇന്ദിര, ഭാര്യ: ഗീതു. മക്കള്‍ മിഥിലേഷ്, മയൂഖ.
SUMMARY: Worker dies after being struck by lightning while cutting a tree