ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കിടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ നിർണ്ണായക ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ അന്യായമായി നിരക്ക് വർധിപ്പിക്കുന്നത് തടയാൻ തിരഞ്ഞെടുത്ത 50 റൂട്ടുകളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം (MoCA) ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു. പുതുതായി നിശ്ചയിച്ച നിരക്ക് പരിധി (Fare Caps) കർശനമായി പാലിക്കാൻ എല്ലാ വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. അവസരം മുതലെടുത്തുള്ള വിലവർധനവിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടി. നിശ്ചയിച്ച മാനദണ്ഡങ്ങളിൽ നിന്ന് ഉയർന്ന നിരക്കുകൾ ഈടാക്കിയാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ അഞ്ച് ദിവസമായി ഇൻഡിഗോയുടെ സർവീസുകൾ മുടങ്ങുന്നത് വ്യോമയാന മേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഡിസംബർ 2 മുതൽ ഇതുവരെ രണ്ടായിരത്തിലധികം വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. വെള്ളിയാഴ്ച മാത്രം ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലായി 400-ലധികം സർവീസുകൾ മുടങ്ങി.
ഇൻഡിഗോ സർവീസുകൾ മുടങ്ങിയതോടെ മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. സാധാരണ 5,000-10,000 രൂപയുണ്ടായിരുന്ന ഡൽഹി-ബെംഗളൂരു ടിക്കറ്റ് നിരക്ക് 84,000 രൂപ വരെയും, ഡൽഹി-മുംബൈ നിരക്ക് 45,000 രൂപ വരെയും എത്തിയിരുന്നു. ഇത് തടയാനാണ് സർക്കാർ 50 പ്രധാന റൂട്ടുകളിൽ ഉയർന്ന നിരക്കിന് പരിധി നിശ്ചയിച്ചത്.
സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ ഈ നിയന്ത്രണം തുടരും.
ഡിസംബർ 5 മുതൽ 15 വരെയുള്ള കാലയളവിൽ ടിക്കറ്റ് റദ്ദാക്കുകയോ യാത്ര മാറ്റിവെക്കുകയോ ചെയ്യുന്നവരിൽ നിന്ന് അധിക തുക (Cancellation/Rescheduling fees) ഈടാക്കരുത്. വിമാനം റദ്ദാക്കപ്പെട്ട ഇൻഡിഗോ യാത്രക്കാർക്ക് ഹോട്ടൽ താമസവും ഭക്ഷണവും ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. അമിത നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.ജി.സി.എ മുന്നറിയിപ്പ് നൽകി. ഇൻഡിഗോയുടെ വീഴ്ചകളെക്കുറിച്ച് ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
SUMMARY: IndiGo crisis: Central government tightens restrictions on air ticket prices; Price controls on 50 routes
SUMMARY: IndiGo crisis: Central government tightens restrictions on air ticket prices; Price controls on 50 routes














