ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍. ഈ മാസം 14-നു ശേഷം പ്രധാനമന്ത്രി പുതിയ ഓഫീസില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് മന്ത്രാലയങ്ങള്‍ ഇതിനോടകം കര്‍ത്തവ്യ ഭവനിലേക്ക് മാറിക്കഴിഞ്ഞു.
സേവ തീര്‍ഥ് (സേവനത്തിന്‍റെ പുണ്യസ്ഥലം എന്നര്‍ത്ഥം) എന്നാണ് ഔദ്യോഗിക പേര്. കെട്ടിടത്തിന്‍റെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിര്‍മ്മാണ സമയത്ത് എക്‌സിക്യൂട്ടീവ് എന്‍ക്ലേവ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ന്യൂഡല്‍ഹിയുടെ ഹൃദയ ഭാഗത്ത് ദാരാ ഷിക്കോ റോഡിനടുത്താണ് പുതിയ കെട്ടിടം.
പ്രധാന മന്ത്രിയുടെ ഓഫീസ് (സേവാ തീര്‍ഥ് 1), കാബിനറ്റ് സെക്രട്ടറിയേറ്റ് (സേവാതീര്‍ഥ് 2), ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ഓഫീസും (സേവാ തീര്‍ഥ് 3) ചേരുന്നതാണ് പുതിയ കെട്ടിടം. പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ രീതി പി.എം.ഒ.യില്‍ ഓപ്പണ്‍ ഫ്‌ളോര്‍ പ്ലാന്‍ എന്ന പുതിയ തൊഴില്‍ സംസ്‌കാരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
വിദേശ നേതാക്കളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള നൂതനമായ മുറികള്‍ക്ക് പുറമേ കാബിനറ്റ് യോഗങ്ങള്‍ക്കായി പ്രത്യേക മുറികളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ സുപ്രധാന അധികാര കേന്ദ്രം മാറുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ നിർമാണ രീതിയിലുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകള്‍ ഇനി മുതല്‍ ഭാരതത്തിന്റെ അയ്യായിരം വർഷത്തെ നാഗരികത പ്രകടമാക്കുന്ന മ്യൂസിയമാക്കി മാറ്റാനാണ് സർക്കാർ പദ്ധതി.
SUMMARY: Prime Minister to get new office; shift to Sevatheerth soon














