ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ കുറവ്. 183.50 രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 2951 രൂപയായി. ഹോട്ടൽ വ്യവസായത്തിന് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി ഇറക്കുമതി തടസ്സപ്പെട്ടത് രാജ്യത്ത് വലിയ വിലക്കയറ്റത്തിന് കാരണമായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മെയ് മാസത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് 900 രൂപയോളമാണ് വർദ്ധിപ്പിച്ചിരുന്നത്. കൂടാതെ, സിലിണ്ടർ വിതരണത്തിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. അന്ന് കടുത്ത ക്ഷാമം നേരിട്ട സാഹചര്യത്തിൽ ഗാർഹിക ആവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
നിലവിൽ യുദ്ധസാഹചര്യം അയഞ്ഞതോടെ വിതരണം പഴയതുപോലെ സാധാരണ നിലയിലാക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായാണ് വാണിജ്യ സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുകയും വില കുറയ്ക്കുകയും ചെയ്തത്.
SUMMARY: A slight relief for hotels; Commercial cylinder prices reduced
















