ബെംഗളൂരു: ഒളിവിലായിരുന്ന മുൻ മുഡ കമ്മീഷണർ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി. മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) മുൻ കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ദിനേശ് കുമാർ ആണ് ഇഡിയുടെ മൈസൂരു ഓഫിസിൽ ഹാജരായത്.
ഒക്ടോബർ 28ന് ബാനസ്വാഡിയിലെ ദീപിക റോയൽ അപ്പാർട്ട്‌മെൻ്റിലെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് മുതൽ ദിനേശ് ഒളിവിലായിരുന്നു. 29ന് രാവിലെ നടക്കാൻ പോയ ഇയാൾ തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു കുടുംബം പറഞ്ഞത്. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി കുമാറിന് സമൻസ് അയച്ചിരുന്നു. എന്നാൽ ഇത് ഒഴിവാക്കാനായി ഒളിവിൽ പോകുകയായിരുന്നുവെന്ന് ദിനേശ് മൊഴി നൽകിയതായി ഇഡി വൃത്തങ്ങൾ പറഞ്ഞു.
2022-ലാണ് മുഡ കമ്മീഷണറായി ജി.ടി. ദിനേശ് കുമാർ ചുമതലയേറ്റത്. 50:50 ഭൂമി സ്കീമിന് കീഴിലുള്ള അനധികൃത സൈറ്റ് വിതരണത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ദിനേഷിനെ സ്ഥലം മാറ്റിയിരുന്നു. പിന്നീട് ഹാവേരി സർവകലാശാലയിൽ രജിസ്ട്രാറായി നിയമിതനായി. എന്നാൽ നിയമനം ഏറെ വിവാദമായതോടെ സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: Missing former MUDA commissioner Dinesh appears before ED officials