പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിക്കെതിരെ നടപടി. പി കെ ശശിയെ സിപിഐഎം പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാലക്കാട് നടന്ന വിമത കണ്‍വെൻഷനില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്.
പിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. എന്നാല്‍ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു സിപിഐഎമ്മിനോട് എതിര്‍ത്തുനില്‍ക്കുന്നവര്‍ ഒത്തുചേര്‍ന്ന പരിപാടിയില്‍ പി കെ ശശി പങ്കെടുത്തത്.
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പി കെ ശശി ഉന്നയിച്ചത്. പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരന്‍ കയറിയിരിക്കുന്നതെന്ന് പി കെ ശശി പറഞ്ഞു. സ്പിരിറ്റ് കച്ചവടക്കാരനെ വേണ്ടെന്ന് പറഞ്ഞ് നേതൃത്വം തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരും. ചെങ്കൊടി പിടിക്കുമെന്നും പി കെ ശശി പറഞ്ഞു.
അതേസമയം, തനിക്ക് മേല്‍ ഉന്നയിച്ച ആരോപണം തെളിയിക്കാൻ പി കെ ശശിയെ വെല്ലുവിളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. അങ്ങനെ ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി. അനധികൃതമായി താൻ സ്വത്ത് സമ്പാദിച്ചിട്ടില്ല. എന്നാല്‍ പൊതുജീവിതം ആരംഭിച്ചത് മുതല്‍ക്ക് ശശിയുടെ സമ്പത്ത് പരിശോധിക്കണം. ശശിയുടെ പ്രസ്താവനയെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അവഗണിച്ചുതള്ളുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.
SUMMARY: Action taken after attending rebel convention; CPM expels PK Sasi
















