ചെന്നൈ:പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. ഹൃദയാഘാത്തെത്തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നു. സമഗ്ര സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയ ഭാഗ്യരാജ് തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാള്‍ കൂടിയാണ്. 25 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപ് ചിത്രമായ ‘മിസ്റ്റർ മരുമകൻ’ ഉൾപ്പെടെയുള്ള മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് ജനനം. ജി. രാമകൃഷ്ണൻ, ഭാരതിരാജ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമയിലെ തുടക്കം, ’16 വയതിനിലേ’ (1977), ‘കിഴക്കേ പോകും റെയിൽ’, ‘സിഗപ്പ് റോജാക്കൾ’ തുടങ്ങിയ ഭാരതിരാജ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും തിരക്കഥാ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു. 1979-ല്‍ സുവരില്ലദ ചിത്തിരകള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഭാരതിരാജ സംവിധാനം ചെയ്ത ‘പുതിയ വാർപ്പുകൾ’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന് മികച്ച സംഭാഷണ രചയിതാവിനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി. പിന്നീട് ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താനൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, അവസര പൊലീസ് 100 തുടങ്ങിയ ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ ചെയ്തു. കുടുംബബന്ധങ്ങളും ഹാസ്യവും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ കഥകൾ ഏറെ ജനപ്രീതി നേടിയിരുന്നു. തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും പ്രവർത്തിച്ചിട്ടുണ്ട്. നടിയായ പൂർണിമ ഭാഗ്യരാജാണ് ഭാര്യ. മക്കള്‍ നടൻ ശാന്തനു ഭാഗ്യരാജ്, മകള്‍ ശരണ്യ ഭാഗ്യരാജ്.
ഭാഗ്യരാജിന്റെ മരണം തമിഴ് സിനിമാമേഖലയിലും ആരാധകർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. അടുത്ത കാലത്തും വളരെ സജീവമായിരുന്നു അദ്ദേഹം. ദിവസങ്ങള്‍ക്ക് മുമ്പ് ഗോവയില്‍ വച്ച് നടന്ന നടി ഖുഷ്‌ബു സുന്ദറിന്റെ മകളുടെ വിവാഹത്തിലും ഭാഗ്യരാജ് പങ്കെടുത്തിരുന്നു. ഈ വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചത്. ഈ പരിപാടിക്കിടെ സംവിധാനത്തിലേക്ക് തിരികെ വരുന്നതായി പ്രഖ്യാപിച്ചിരുന്നു. സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുമ്പോഴും അഭിനയത്തില്‍ അദ്ദേഹം സജീവമായിരുന്നു. ധനുഷ് നായകനായ കുബേരയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
SUMMARY: Actor and director Bhagyaraj passes away
















