ബെംഗളൂരു: മുതിര്‍ന്ന കന്നഡ സംവിധായകനും നടനുമായ ജോ സൈമൺ അന്തരിച്ചു. ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു ജോ സൈമൺ. 80 വയസ്സായിരുന്നു. ബെംഗളൂരുവിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കർണാടകത്തിലെ മണ്ഡ്യ സ്വദേശിയാണ്. 1946-ൽ ജനിച്ച ഇദ്ദേഹം 1967-ൽ സിനിമാരംഗത്തെത്തി. 1977-ൽ പുറത്തിറങ്ങിയ എൽ.വി. ശാരദ, ആശാ ലത, രജനീകാന്ത് എന്നിവർ അഭിനയിച്ച ‘ഒന്തു പ്രേമദ കഥെ’ആണ് ജോ സൈമൺ സംവിധാനംചെയ്ത ആദ്യചിത്രം. കന്നഡയിലെ സൂപ്പർ നടന്മാരായ വിഷ്ണുവർധനൻ, അംബരീഷ് എന്നിവരുമായി ജോ സൈമണ് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ജോ സൈമൺ ഒരുക്കിയവയാണ്. 30-ലധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. വിഷ്ണുവർധനൻ നായകനായെത്തിയ ‘സാഹസ സിംഹ’, ‘സിംഹജോഡി’, ‘മിസ്റ്റർ വാസു’ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. കർണാടക ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ ‘പയണ’ ആയിരുന്നു അവസാന ചിത്രം.
കന്നഡ ചലച്ചിത്ര വ്യവസായത്തിന് നികത്താനാവാത്ത നഷ്ടമാണ് ജോ സൈമണിന്റെ വിയോഗമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ. അശോകയും ദുഃഖം പ്രകടിപ്പിച്ചു. പതിറ്റാണ്ടുകളുടെ സമർപണവും കലാപരമായ അഭിനിവേശവും പ്രതിഫലിപ്പിക്കുന്ന അദ്ദേഹത്തിന്റെ സിനിമകൾ മുഴുവൻ കന്നഡ സിനിമയേയും എപ്പോഴും സ്വാധീനിക്കുന്നവയാണ്- ആർ. അശോക സ്മരിച്ചു.
SUMMARY: Actor and director Joe Simon passes away















