ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടൈക്കനാലിലെ ബംഗ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടൈക്കനാലിലെ ബംഗ്ലാവില്‍ സ്വിമ്മിങ് പൂളിന് സമീപം മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. പോലീസ് എത്തുമ്പോഴേക്കും സൂര്യനാരായണന്‍ മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സ്വര്‍ണാഭരണങ്ങളും സിസി ടിവി ഹാര്‍ഡ് ഡിസ്‌കും മോഷ്ടിക്കപ്പെട്ടതുകൊണ്ട് കൊളളയ്ക്ക് വേണ്ടിയുള്ള കൊലപാതകവും സംശയിക്കുന്നുണ്ട്.
ബംഗ്ലാവിൽ സൂര്യനാരായണനൊപ്പം കുടുംബം താമസിക്കുന്നില്ല. വിനോദസഞ്ചാരികൾക്ക് താമസിക്കാൻ നൽകുന്ന ബംഗ്ലാവാണിത്. കഴിഞ്ഞ ദിവസം അഞ്ച് പേർ ഇവിടെ താമസിക്കാനായി വന്നിരുന്നു. ഇവരായിരിക്കാം സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബംഗ്ലാവിലെ ജീവനക്കാരായ അറുമുഖം, മുരളി എന്നിവരെ കയർ ഉപയോഗിച്ച് കെട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്നാണ് സൂചന. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. 2018ൽ വിഷ്ണുപ്രിയയുടെ കാമുകനായ പ്രഭാകരൻ കൊല്ലപ്പെട്ട സംഭവത്തിൽ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. പ്രഭാകരന്റെ കൊലയുടെ പ്രതികാരമാണോ ഇത് എന്നതടക്കം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
SUMMARY:Actress Vishnupriya’s father found dead with tape on his face, ruled murder















