ചെന്നൈ: ജയലളിതയുടെ തോഴിയായിരുന്ന വി.കെ.ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനത്തിൽ രാമനാഥപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പാർട്ടി പതാക പുറത്തിറക്കി.
കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പതാകയിൽ അന്തരിച്ച നേതാക്കളായ സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ, ജയലളിത എന്നിവരുടെ ചിത്രങ്ങളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ.
2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. മുമ്പ് എഐഎഡിഎംകെയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി അവർ പ്രവർത്തിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റാരോപിതയായതിനെ തുടർന്നാണ് ശശികലയെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കിയത്.
SUMMARY: Announcing a new party, V.K. Sasikala















