ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ സ്ഥിരീകരിച്ച ടിക്കറ്റുകളുടെ റദ്ദാക്കൽ ചാർജുകളിൽ മാറ്റം വരുത്തി, കൂടുതൽ ക്രമബദ്ധമായ ഘട്ടങ്ങളുള്ള (tiered) റീഫണ്ട് സംവിധാനം അവതരിപ്പിച്ചു. ടിക്കറ്റ് തട്ടിപ്പുകാരുടെ ദുരുപയോഗം തടയുകയും സീറ്റുകളുടെ ഉപയോഗക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. പുതിയ നിയമങ്ങൾ 2026 ഏപ്രിൽ 1 മുതൽ 15 വരെ ഘട്ടംഘട്ടമായി നടപ്പിലാക്കും.
പുതിയ നിയമപ്രകാരം ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂറിനുള്ളിൽ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല. ടിക്കറ്റ് റദ്ദാക്കുന്നത് 24 മണിക്കൂറിനും എട്ടുമണിക്കൂറിനും ഇടയിലാണെങ്കിൽ കുറഞ്ഞ നിരക്കിന് വിധേയമായി ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ഈടാക്കും. ട്രെയിൻ പുറപ്പെടുന്നതിന് 24 മുതൽ 72 മണിക്കൂർ വരെയാണെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ഈടാക്കും. ടിക്കറ്റ് റദ്ദാക്കുന്നത് 72 മണിക്കൂർ മുമ്പാണെങ്കിൽ പരമാവധി റീഫണ്ട് ഉറപ്പാക്കും. ടിക്കറ്റ് റദ്ദാക്കുന്നതിന് ചെറിയ പിഴ മാത്രമാണ് ഈടാക്കുകയെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
പി.ആർ.എസ് കൗണ്ടർ ടിക്കറ്റുകൾക്കും ഇ -ടിക്കറ്റുകൾക്കും പുതിയ റീഫണ്ട് നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ യാത്രക്കാർക്ക് ടെർമിനേറ്റിങ് സ്റ്റേഷനിൽനിന്ന് മാത്രമായിരുന്നു ടിക്കറ്റ് റദ്ദാക്കാൻ സാധിക്കുക. എന്നാൽ, ഇപ്പോൾ യാത്രക്കാർക്ക് ഏത് സ്റ്റേഷനിലെയും കൗണ്ടറിൽനിന്ന് ടിക്കറ്റ് റദ്ദാക്കാൻ കഴിയും. നേരത്തേ ഇ-ടിക്കറ്റുകൾക്ക് യാത്രക്കാർ നേരിട്ട് ടിക്കറ്റ് ഡെപോസിറ്റ് രസീത് ഫയൽ ചെയ്യണമായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നും ഓട്ടോമാറ്റിക് റീഫണ്ട് അനുവദിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് കുറക്കുന്നതിനും മറ്റ് യാത്രക്കാർക്കുള്ള സീറ്റ് ലഭ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ റീഫണ്ട് പോളിസി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നേരത്തേ തൽകാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിരുന്നു.
SUMMARY: Attention passengers; Train ticket cancellation; Indian Railways with new reforms, no refund within eight hours















