ധാക്ക: 15 വർഷം നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടന്ന ചരിത്രപ്രധാനമായ പൊതുതിരഞ്ഞെടുപ്പിൽ ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകൾ ബിഎൻപി ഇതിനകം പിന്നിട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബി. എൻ.പി. യുടെ പ്രധാനമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു.
350 അംഗ പാർലമെന്റിലെ 299 സീറ്റിലേക്ക് വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 47.9 ശതമാനമാണ് പോളിങ്. കേവല ഭൂരിപക്ഷവും കടന്ന് ബി.എൻ.പി. മുന്നേറ്റം തുടരുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ബി.എൻ.പി.യും രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്ലാമി നയിക്കുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന സഖ്യം നിലവിൽ 60-ഓളം സീറ്റുകളുമായി പിന്നിലാണ്.
ദീർഘകാലത്തെ രോഗബാധയെത്തുടർന്ന് 2025 ഡിസംബർ 30-ന് അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭാവത്തിൽ മകൻ താരിഖ് റഹ്മാനാണ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത്. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്ന് സ്വയം തിരഞ്ഞെടുത്ത 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്‌മാൻ തന്നെ അടുത്ത പ്രധാനമന്ത്രിയാകാനാണ് സാധ്യത. 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശാണ് താരിഖ് വാദ്ഗാനം ചെയ്തിരിക്കുന്നത്. പാവപ്പെട്ടവർക്ക് സഹായധനംനൽകുമെന്നും പ്രധാനമന്ത്രി പദത്തിൽ ഒരു വ്യക്തിക്ക് 10 വർഷമേ പരമാവധി അനുവദിക്കൂയെന്നും ബി.എൻ.പി. പ്രകടന പത്രികയിൽ പറയുന്നു.
SUMMARY: Bangladesh elections; BNP wins by a landslide, Tariq Rahman likely to become Prime Minister















