ബെംഗളൂരു: കേരളത്തിൽ നിന്നുള്ള പ്രമുഖ ബാസ്കറ്റ്‌ബോൾ പരിശീലകനും അന്താരാഷ്ട്ര റഫറിയുമായിരുന്ന മാഹി അഴിയൂർ ശാന്തിഭവനിൽ കെ.എസ്. നായർ (കെ. ശിവദാസൻ നായർ-84) ബെംഗളൂരുവില്‍ അന്തരിച്ചു. കർമലാരത്തുള്ള മകളുടെ വസതിയിൽ ശനിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴ തലവടി സ്വദേശിയാണ്. വിരമിച്ചശേഷം മാഹിയിൽ താമസമാക്കിയ അദ്ദേഹം മൂന്നുവർഷത്തോളമായി ബെംഗളൂരുവിലാണ്. അസുഖ ബാധിതനായിരുന്നു
എയർഫോഴ്‌സ് മുൻ ബാസ്കറ്റ്ബോൾ താരമാണ്. വിരമിച്ചശേഷം കേരള സ്പോർട്‌സ് കൗൺസിലിൽ ബാസ്കറ്റ്‌ബോൾ പരിശീലകനായി ചേർന്നു. സ്പോർട്‌സ് കൗൺസിലിന്റെ കോഴിക്കോട്ടെ സ്പോർട്സ് ഡിവലപ്‌മെന്റ് ഓഫീസറായും പ്രവർത്തിച്ചു. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലും അദ്ദേഹം കേരള ബാസ്കറ്റ്‌ബോൾ അസോസിയേഷന്റെ റഫറീസ് ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചു.
1990-കളിൽ രാജ്യത്തുടനീളമുള്ള അഖിലേന്ത്യാ ടൂർണമെന്റുകളിൽ റഫറിയായിരുന്നു. കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ പരിശീലകനായി ചേർന്ന് ഒരുകൂട്ടം ദേശീയ-അന്തർദേശീയ, യൂണിവേഴ്‌സിറ്റി താരങ്ങളെ സൃഷ്ടിക്കാൻ കെ.എസ്. നായർക്കായി. രശ്മി കരുണാകരൻ, സെലിൻ വിൻസെന്റ്, മോളിക്കുട്ടി ജോർജ്, ലീലാമ്മ, സാലി, ജീന-ജിജി-ജിയോ സഹോദരിമാർ, റെന്നി ലാൽ, ബെറ്റി, ഉഷ, വന്ദന, ജിജി തോമസ് റോജ, ബ്രൈറ്റ്, ജെസ്സി തോമസ് ഷെട്ടി തുടങ്ങിയവർ കെ.എസ്. നായർ പരിശീലിപ്പിച്ച താരങ്ങളാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ ബാസ്കറ്റ്ബോൾ പരിശീലകൻ കെ.എൻ.കെ. നായർ സഹോദരനാണ്.
ഭാര്യ: ടി.സി. ജയലക്ഷ്മി. മക്കൾ: അനു ശിവദാസൻ, നന്ദന ശിവദാസൻ. മരുമക്കൾ: രാജശേഖരൻ, രാജീവ് ഭാസ്‌കരൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരു കുഡ്‌ലു ശ്മശാനത്തിൽ നടക്കും.
SUMMARY: Basketball coach K.S. Nair passed away
















