ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പദ്ധതി പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 263 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി 2027 ജനുവരിയോടെ ഗതാഗതത്തിന് തുറന്നു നല്‍കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പദ്ധതിയുടെ കർണാടകയിലെ ഭാഗം 100 ശതമാനവും പൂർത്തിയാക്കി. ഹോസ്കോട്ടെ മുതൽ കെജിഎഫ് വരെയുള്ള 72 കിലോമീറ്റർ ദൂരം ഒരു വർഷമായി തുറന്ന് നൽകിയിരുന്നു. ആന്ധ്രാ പ്രദേശ് 92 ശതമാനം ഭാഗം പൂർത്തിയാക്കി. 85 കിലോമീറ്ററാണ് ആന്ധ്രാ പ്രദേശിലൂടെ കടന്നുപോകുന്നത്. 106 കിലോമീറ്ററാണ് തമിഴ്നാട്ടിലൂടെ കടന്നുപോകുന്നത്. എക്സ്പ്രസ് വേയുടെ 80 ശതമാനമാണ് തമിഴ്നാട് പൂർത്തിയാക്കിയത്. തമിഴ്നാടിൻ്റെ ഭാഗത്തായിരുന്നു നിർമാണ പ്രവർത്തനങ്ങൾ വൈകിയത്. അതേസമയം ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി കർണാടക നിർമാണത്തിൽ ഏറെ ദൂരം മുന്നിലെത്തി.
ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ പദ്ധതി 2024ൽ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും പാത കടന്നുപോകുന്ന മൂന്ന് സംസ്ഥാനങ്ങളിലെയും നിർമണ പ്രവർത്തനങ്ങൾ വൈകി. കോവിഡ്, ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസ്സം, അനുമതികൾ ലഭിക്കുന്നതിൽ കാലതാമസ്സം, സാമ്പത്തിക പ്രശ്നം, കോടതി നടപടികൾ, നിയമപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് തിരിച്ചടിയായത്.
നിലവിൽ, ഹൊസൂർ വഴിയുള്ള പഴയ പാതയിലൂടെയുള്ള ചെന്നൈ യാത്രയ്ക്ക് ഏകദേശം 6 – 7 മണിക്കൂർ വേണ്ടിവരും. എന്നാൽ പുതിയ പാത തുറന്നുകഴിഞ്ഞാൽ യാത്രാ സമയം രണ്ടര മണിക്കൂറായി കുറയും. ബെംഗളൂരു – ചെന്നൈ നഗരങ്ങള്‍ തമ്മിലുള്ള സാമൂഹികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടും. ചരക്കുഗതാഗതം വേഗത്തിലാക്കാനും സഹായിക്കും.
SUMMARY: Bengaluru – Chennai Expressway in 2027; Chennai-Bengaluru journey in two and a half hours;














